Tuesday, October 27, 2009

ബംഗാള്‍

ബംഗാള്‍ കരയുകയല്ല

കത്തുകയാണ്‌.

ധര്‍മ്മാധര്‍മ്മ കുരുക്ഷേത്രത്തില്‍

കൗരവപാണ്‌ഡവന്മാര്‍

പോര്‍വിളിക്കുന്നു.

സൂര്യനസ്‌തമിക്കാത്ത

സാമ്രാജ്യ സിംഹാസന ചവിട്ടടിയില്‍

ചതഞ്ഞരഞ്ഞവരുടെ

ചോര ചീറ്റുന്ന മണ്ണില്‍

ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കള്‍വേട്ടക്കാരന്റെ താവളത്തിലേക്ക്‌

ഇരകളെ ആനയിക്കുന്നു

ഉറക്കെ കരയുന്ന ഇരകളെ

തൊണ്ട കീറി രക്തം കുടിക്കുന്നു

ചോര ചീന്തി മുപ്പതാണ്ടുകള്‍

ഒരു ജനതയുടെ നട്ടെല്ല്‌ ചവിട്ടിമെതിച്ച്‌

കമ്യൂണിസ്റ്റുകളുടെ ആരാച്ചാരെ

കുടിയിരുത്താന്‍ കര്‍ഷകന്റെ

ചോര കൊണ്ട്‌ കൃഷി ഭൂമി നനച്ചു

പൂത്തുലയുന്ന മണ്ണിന്റെ മാറില്‍

പൈശാചിക രൂപം പൂണ്ട്‌

തിമിര്‍ത്താടുന്ന ബംഗാള്‍

അവിടെ നശിപ്പിക്കപ്പെട്ട

സ്‌ത്രീത്വത്തിന്റെയും

തകര്‍ക്കപ്പെട്ട കര്‍ഷകന്റെയും

ഹൃദയനെരിപ്പോടില്‍ നിന്നും

അഗ്നി കത്തിയിറങ്ങി

നാടാകെ പടരുകയാണ്‌.

സിംഗൂരിലൂടെ, നന്ദിഗ്രാമിലൂടെ

ലാല്‍ഗഡിലൂടെ അതാളിപ്പടരുന്നു

ബംഗാള്‍

ശാന്തമല്ല ഉള്‍ക്കടലില്‍ നിന്നൊരു

ചുഴലിക്കാറ്റ്‌ ജനമനസിലൂടെ

ഭാരതമാകെ ആഞ്ഞടിക്കുന്നു

ബംഗാള്‍ - കര്‍ഷകനായ്‌ദാഹിച്ച മണ്ണ്‌ഇന്നൊരു യുദ്ധക്കളമാണ്‌

അധികാരം നല്‍കിയവരുടെയും

അധികാരമാളുന്നവരുടെയും

അസ്ഥിത്വത്തിന്‌ തീ പിടിക്കുന്നു

ബംഗാള്‍ കരയുകയല്ല...

കലങ്ങിമറിയുകയാണ്‌...

കത്തിയെരിയുകയാണ്‌....